Kerala
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിക്ക് പിന്നാലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേസിൽ അപ്പീൽ പോകണമെന്ന് അതിജീവിത ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
കേരള ജനത ഒപ്പമുണ്ടെന്നും ഉടൻ അപ്പീൽ പോകുമെന്നും മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നല്കി. ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. വിചാരണകോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷൻ അപ്പീലിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
എട്ടാം പ്രതി ദിലീപടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. വിധിയിലെ അതൃപ്തി സമൂഹമാധ്യമത്തിൽ പരസ്യമാക്കിയതിനു പിന്നാലെയാണ് അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയെ വിമർശിച്ച് അതിജീവിത. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അതിജീവിത വ്യക്തമാക്കി.
കുറ്റാരോപിതരിൽ ഒരാളിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവന്ന രീതിയിൽ നിന്ന് മാറ്റംവന്നിരുന്നു. അക്കാര്യം പ്രോസിക്യൂഷനും മനസിലായിരുന്നു. ഈ കോടതിയിൽ തീർത്തും വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി പല തവണ ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിരുന്നു.
കേസ് മാറ്റണമെന്ന തന്റെ എല്ലാ ഹർജികളും നിഷേധിക്കപ്പെട്ടു. നിയമത്തിനു മുന്നിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന് നിരന്തരമായി അനുഭവിച്ച വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷത്തിനുമൊടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു. ആ തിരിച്ചറിവ് നൽകിയതിന് നന്ദി.
ഈ യാത്രയിലുടനീളം കൂടെനിന്ന മനുഷ്യത്വമുള്ള സകലരെയും നന്ദിയോടെ ചേർത്തുപിടിക്കുന്നു. അതുപോലെ അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിക്കൊണ്ടുള്ള നുണക്കഥകളും ഉപയോഗിച്ച് എന്നെ ആക്രമിക്കുന്നവർ അത് തുടരുക. നിങ്ങൾ പണം വാങ്ങിയിരിക്കുന്നത് അതിനാണെന്നും നടി വിമർശനം ഉന്നയിച്ചിട്ടുണ്ട്.
കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാംപ്രതി പേഴ്സണൽ ഡ്രൈവർ ആയിരുന്നുവെന്നാണ് ചിലർ ഇപ്പോഴും പറയുന്നത്. പൂർണമായും അടിസ്ഥാന രഹിതമായ കാര്യമാണത്. അയാൾ എന്റെ ഡ്രൈവറല്ല. എന്റെ ജീവനക്കാരനോ ഏതെങ്കിലും തരത്തിൽ പരിചയമുള്ള ആളോ അല്ല.
സിനിമ പ്രൊഡക്ഷനിൽനിന്ന് അയച്ച ആളാണ്. ഈ കോടതിയില്‍നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് രാജിവെച്ച പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ സ്വകാര്യമായി പറഞ്ഞിരുന്നു. മെമ്മറി കാർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ ശരിയായ അന്വേഷണം നടത്താൻ പലതവണ ആവശ്യപ്പെട്ടു.
എന്നാൽ ഹൈക്കോടതി നിർദേശിക്കുന്നതുവരെ അന്വേഷണ റിപ്പോർട്ട് തനിക്ക് കൈമാറിയില്ല. ശരിയായ വിചാരണയ്ക്കുവേണ്ടി പോരാട്ടം നടത്തേണ്ടിവന്നുവെന്നും അതീജീവിത സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
Kerala
കാസര്‍ഗോഡ്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിക്കുനേരെയുള്ള സൈബര്‍ ആക്രമണത്തിൽ കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. സൈബര്‍ ആക്രമണം നടത്തുന്നത് സിപിഎമ്മിന്റെ രീതിയാണ്.
രാഹുലിനെതിരായ കേസിൽ പറയാനുള്ളതെല്ലാം പറഞ്ഞു. ഇനി ഒന്നും പറയാനില്ല. രാഹുലിനെതിരായ കേസ് തെരഞ്ഞെടുപ്പിൽ ഒരു വിഷയമേ അല്ലെന്നും പരാതി ലഭിക്കും മുമ്പ് നടപടിയെടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും വി.ഡി.സതീശൻ പറഞ്ഞു.
ശബരിമലയിലെ സ്വർണം മോഷ്ടിച്ച കുറ്റവാളികൾക്കെതിരെ നടപടി എടുക്കാത്ത സിപിഎം കോൺഗ്രസിനെ ക്രൂശിക്കാൻ ശ്രമിക്കുകയാണ്. കൊലപാതക കേസുകളിൽ ഉൾപ്പെട്ടവരും ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ടവരുമാണ് സിപിഎം സ്ഥാനാർഥികളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
National
ലണ്ടൻ: അന്നു രമേഷിനെ ലോകം മുഴുവൻ ഇങ്ങനെ വാഴ്ത്തി, മഹാഭാഗ്യവാൻ! 241 മനുഷ്യർ താഴേയ്ക്കു പതിച്ച എയർ ഇന്ത്യ വിമാനത്തിനൊപ്പം കത്തിയമർന്നപ്പോൾ ആ തീമഴയുടെ മധ്യത്തിലൂടെ ജീവിതത്തിലേക്കു നടന്ന ഏക യാത്രക്കാരനെ ഭാഗ്യവാൻ എന്നല്ലാതെ എന്താണ് വിളിക്കാൻ കഴിയുക.
അഹമ്മദാബാദ് വിമാനദുരന്തത്തെ അതിജീവിച്ച് വാർത്തകളിൽ നിറഞ്ഞ വിശ്വാസ് കുമാർ രമേഷ് പറയുന്നത് എന്നാൽ, അന്നു മുതൽ തന്റെ നിർഭാഗ്യങ്ങളുടെ ഘോഷയാത്ര തുടങ്ങുകയായിരുന്നുവെന്നാണ്. അന്നത്തെ രക്ഷപ്പെടൽ ഒരു അദ്ഭുതം തന്നെയായിരുന്നു. കഴിഞ്ഞ ജൂൺ 12നാണ് രാജ്യത്തെ നടുക്കി അഹമ്മദാബാദ് വിമാനദുരന്തമുണ്ടായത്. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽനിന്നു നടന്നു പുറത്തേക്കുവരുന്ന രമേഷിന്റെ ചിത്രങ്ങൾ ലോകമെന്പാടും വൈറലായിരുന്നു. മഹാഭാഗ്യവാനെന്ന് അന്നു ലോകം വിളിച്ചെങ്കിലും തന്റെ പ്രിയപ്പെട്ട സഹോദരനെ വിമാനദുരന്തത്തിൽ നഷ്ടപ്പെട്ടതിൽ തുടങ്ങുന്നു രമേഷിന്റെ നിർഭാഗ്യങ്ങൾ.
ഇപ്പോഴും ചികിത്സയിൽ
ലീസെസ്റ്ററിലെ വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ഇപ്പോഴത്തെ തന്റെ അവസ്ഥ മാധ്യമങ്ങളോടു പങ്കുവച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരൻ അജയ് നഷ്ടമായതിന്റെ വേദന ഇപ്പോഴും വേട്ടയാടുകയാണ്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറി(പിടിഎസ്ഡി) എന്ന പ്രശ്നം അലട്ടുന്ന രമേഷ് അതിനുള്ള ചികിത്സയിലാണ്. ഭാര്യയോടും നാലു വയസുകാരനായ മകനോടുമൊപ്പം പഴയതുപോലെ സന്തോഷിച്ചുല്ലസിച്ചു കഴിയാൻ അദ്ദേഹത്തിന്റെ മാനസികാവസ്ഥ അനുവദിക്കുന്നില്ല. വീട്ടിൽ ഒറ്റയ്ക്കിരിക്കാൻ തോന്നും. വീട്ടിലുള്ളവരോടു പോലും അധികം സംസാരിക്കാൻ തോന്നുന്നില്ല. ദുരന്തം ഏല്പിച്ച ശാരീരികക്ഷതങ്ങൾ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു.
അലട്ടുന്ന വേദനകൾ
വേദനകളോടെയാണ് മിക്കപ്പോഴും ഉറക്കമുണരുന്നത്. കാലിനും കാൽമുട്ടിനും പുറത്തും തോളിനുമൊക്കെ ഇപ്പോഴും വേദന. ജോലി ചെയ്യാനോ വാഹനം ഒാടിക്കാനോ കഴിയുന്നില്ല. നടക്കുന്നതിനു പോലും പ്രയാസം. മാനസിക ശാരീരിക പ്രശ്നങ്ങൾ മാത്രമല്ല സാന്പത്തിക പ്രശ്നവും അലട്ടിത്തുടങ്ങിയിരിക്കുന്നു. എയർ ഇന്ത്യ 25 ലക്ഷം രൂപ രമേഷിനു നൽകിയിരുന്നു. എന്നാൽ, അതു ചികിത്സയ്ക്കു പോലും തികയില്ലെന്നു കുടുംബം പറയുന്നു.
ഇന്ത്യയിലെ കുടുംബ ബിസിനസ് നടത്തിയിരുന്നത് രമേഷും സഹോദരനും ഒന്നിച്ചായിരുന്നു. സഹോദരനെ നഷ്ടപ്പെടുകയും രമേഷ് ചികിത്സയിലാവുകയും ചെയ്തതോടെ കുടുംബബിസിനസുകളും ഏതാണ്ട് തകർന്ന അവസ്ഥയിലാണ്. എല്ലാവരും തന്നെ മറന്നു തുടങ്ങി. ഇത്രയും പറഞ്ഞിട്ട് രമേഷ് ചോദിക്കുന്നു, പറയൂ എന്നെ എങ്ങനെ ഇപ്പോൾ മഹാഭാഗ്യവാൻ എന്നു വിളിക്കാനാകും...! എയർ ഇന്ത്യ സിഇഒയെ ഏതെങ്കിലും രീതിയിൽ കാണാൻ അവസരം ലഭിച്ചാൽ തന്റെ അവസ്ഥ ബോധ്യപ്പെടുത്തി എന്തെങ്കിലും സഹായം കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് രമേഷ്.